ഉഷസ്സുദിക്കുന്നു http://www.risalaonline.com/weekly/
*പേരും *പെരുമയുമുള്ള ഒരു ഖബീലയില്‍ പിറന്ന സയ്യിദ്, ബാഖിയാത്തില്‍നിന്ന് രണ്ടാം റാങ്കോടെ വിജയിച്ച് കഴിവുതെളിയിച്ച പണ്‌ഡിതന്‍, പുതിയകാലത്തെ സമഗ്രമായി പഠിച്ച് അതിനുതകുന്ന രൂപത്തില്‍ വലിയൊരു വിജ്ഞാന വിപ്ലവത്തിന് നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, പ്രവാചകപ്രേമത്തിന്റെ പേരില്‍ സ്വലാത്ത്‌സമ്മേളനങ്ങളും സ്വലാത്ത്‌നഗറും സൃഷ്‌ടിച്ച് വിസ്‌മയമായ ആശിഖുറസൂല്‍, സമസ്‌ത കേന്ദ്ര മുശാവറയിലടക്കം സംഘടനാ രംഗത്ത് ജ്വലിച്ചുനില്‍ക്കുന്ന സംഘാടകന്‍.... ഇതിനുമപ്പുറം എന്തൊക്കെയോ ആണ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ബുഖാരി. മേല്‍പറഞ്ഞ വിശേഷണങ്ങളെ ഏതു കോണില്‍നിന്ന് സമീപിച്ചാലും ആ വ്യക്തിത്വത്തെ അറിയുന്നവര്‍ക്ക് നിറയില്ല എന്നുറപ്പാണ്. ആത്മീയലോകത്തെ നക്ഷത്രപ്രഭയും പാണ്‌ഡിത്യത്തിന്റെ തലയെടുപ്പും വിനയവും സ്‌നേഹവുംകൊണ്ട് മറച്ചുപിടിച്ച് അദ്ദേഹം സാധാരണക്കാരില്‍ ഒരാളാവുമ്പോള്‍ അനുയായികള്‍ സ്‌നേഹത്തോടെ, അല്‍പം അധികാരത്തോടെ സാക്ഷ്യപ്പെടുത്തുന്നു: `ഇത് ഞങ്ങളുടെ ഖലീല്‍ തങ്ങള്‍.' 1964 ഫെബ്രുവരി 22നാണ് ഖലീല്‍ തങ്ങള്‍ ജനിച്ചത്. കരുവന്‍തിരുത്തിയിലെ പ്രസിദ്ധമായ കിഴക്കേതങ്ങളകത്ത് തച്ചാംപുറത്ത് സയ്യിദ് അഹമ്മദുല്‍ബുഖാരിയാണ് പിതാവ്. നാട്ടുകാര്‍ ബാപ്പുമോന്‍തങ്ങള്‍ എന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മിച്ചിരുന്ന സയ്യിദ് അഹമ്മദുല്‍ബുഖാരി കടലുണ്ടി, കോടമ്പുഴ, ചാലിയം, കരുവന്‍തിരുത്തി എന്നിവിടങ്ങളില്‍ ഖാളിസ്ഥാനവും ആത്മീയ നേതൃത്വവും നല്‍കിയ വ്യക്തിത്വമായിരുന്നു. തന്റെ സന്താനങ്ങളെ ആത്മീയമായി രൂപപ്പെടുത്തുന്നതില്‍ കഴിവുറ്റ ഒരു മനഃശാസ്‌ത്രജ്ഞനെപ്പോലെയായിരുന്നു സയ്യിദവര്‍കള്‍ . ഖലീല്‍ തങ്ങള്‍ക്ക് അദ്ദേഹം ഉപ്പയും ഗുരുനാഥനും കൂട്ടുകാരനും എല്ലാമായിരുന്നു. ഒന്നിച്ച് കളിക്കാനിറങ്ങുന്ന പിതാവ് ഇടക്ക് അല്‍പം പഠിക്കാമെന്നു പറയും. ദീര്‍ഘമായ പഠനത്തിനിടയ്‌ക്ക് ഇനി അല്‍പം കളിക്കാമെന്ന് പറയും. ഈ രൂപത്തില്‍ പൂര്‍ണമായ വിനോദത്തിന്റെ ലോകത്തേക്ക് സന്താനങ്ങളെ കയറൂരിവിട്ട് വഷളാക്കാതെയും ചങ്ങലക്കിട്ട് പഠിപ്പിച്ച് പീഡിപ്പിക്കാതെയും കുരുന്നുമനസ്സിന്റെ ഇംഗിതങ്ങളറിഞ്ഞ് ഉള്‍ക്കൊണ്ട നിലപാടായിരുന്നു അദ്ദേഹത്തിന്. അങ്ങാടികളിലലയാന്‍ വിടാത്ത പിതാവ് ഇടക്ക് സന്താനങ്ങളൊന്നിച്ച് അരുതായ്‌മകള്‍ക്ക് ഇടംവരാതെ കോഴിക്കോട്ടും തലശ്ശേരിയിലുമെല്ലാം കാഴ്‌ച കാണിക്കാനിറങ്ങും. നാട്ടില്‍ ചായക്കടകളില്‍ ചെല്ലുന്നത് വിലക്കിയ പിതാവ് ഇത്തരം യാത്രകളില്‍ നല്ല ഹോട്ടലുകളില്‍നിന്ന് രുചിയേറിയ ഭക്ഷണം തന്നെ അവര്‍ക്ക് വാങ്ങിക്കൊടുക്കും. മദ്രസാ പ്രായമാവുന്നതിനു മുമ്പു തന്നെ നിരവധി കാര്യങ്ങള്‍ കളിക്കിടയില്‍ ഉപ്പ പകര്‍ന്നുകൊടുത്തിരുന്നു. പഠനം വിലയിരുത്താന്‍ ചോദ്യം ചോദിച്ചും പ്രോത്സാഹനത്തിന് സമ്മാനങ്ങള്‍ നല്‍കിയും മറ്റു സന്താനങ്ങളെപ്പോലെ തന്റെ പ്രിയപ്പെട്ട ബാവയെയും അദ്ദേഹം വളര്‍ത്തി. തൃക്കരിപ്പൂര്‍ സ്വദേശിയായ സയ്യിദ് ശാഹുല്‍ഹമീദ്‌തങ്ങളുടെ പുത്രി സയ്യിദത്ത് ഫാത്തിമഇമ്പിച്ചിബീവിയാണ് ഖലീല്‍തങ്ങളുടെ മാതാവ്. പാണ്‌ഡിത്യം കൊണ്ടും ആത്മീയസാന്നിധ്യം കൊണ്ടും പ്രസിദ്ധനായ ശാഹുല്‍ഹമീദ് തങ്ങള്‍ എംഎ ഉസ്‌താദടക്കം നിരവധി പണ്‌ഡിതപ്രമുഖരുടെ ഗുരുനാഥനാണ്. അദ്ദേഹത്തിന്റെ സഹോദരി സയ്യിദത്ത്‌ഹലീമബീവിയില്‍ നിന്ന് വലിയ കിതാബുകളെല്ലാം ഓതിയ ഫാത്തിമബീവി ആ കുടുംബത്തിന് പറ്റിയ കുടുംബിനി തന്നെയായിരുന്നു. സമസ്‌തകേരള ഇസ്‌ലാംമതവിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസുപ്രകാരം ഏഴാംതരം വരെ ഖലീല്‍തങ്ങള്‍ മദ്രസാപഠനം നടത്തിയിട്ടുണ്ട്. തഖ്‌വീമുല്ലിസാന്‍, ഉംദ, മീസാന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അക്കാലത്തു മദ്രസയില്‍ തന്നെ പഠിപ്പിക്കാറുണ്ടായിരുന്നു. സ്‌കൂളില്‍ പ്രാഥമിക പഠനം മാത്രം. നന്നേ ചെറുപ്പമാണെങ്കിലും അന്യപെണ്‍കുട്ടികളും മറ്റും ഇടകലര്‍ന്ന ഒരു സാഹചര്യത്തില്‍ തെറ്റിന്റെ ആദ്യാക്ഷരം പോലും പഠിക്കരുതെന്നു നിര്‍ബന്ധമുള്ള ആ പിതാവ് അതിനുശേഷം സ്‌കൂളിലേക്കയച്ചില്ല. എന്നാല്‍ വിദ്യാഭ്യാസം മുടങ്ങരുതെന്ന നിര്‍ബന്ധബുദ്ധിയുള്ളതിനാല്‍ സ്വന്തം ചെലവില്‍ വീട്ടില്‍വച്ച് വിദ്യാഭ്യാസം നല്‍കി. സര്‍ട്ടിഫിക്കറ്റുകളല്ല കാര്യം, വിജ്ഞാനം ഉണ്ടാവട്ടേ എന്നതായിരുന്നു ആ പിതാവിന്റെ നിലപാട്. വലിയ കോഴ്‌സുകളുടെ ബാക്കിപത്രം സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാവുന്ന ഇക്കാലത്ത് അതാണ് അല്‍പ്പംകൂടി അനുകരണീയമായ നിലപാട് എന്നുവേണം കരുതാന്‍. ആദ്യദിവസം മദ്രസയില്‍ നിന്നു കരഞ്ഞു തിരിച്ചുപോന്ന നാണവും ആദ്യമായി സ്റ്റേജിലെത്തിയ നബിദിനത്തിന് സലാം മാത്രം പറഞ്ഞ് മിണ്ടാനാവാതെ തിരിച്ചുപോന്ന തമാശയും ഈ ഉയര്‍ച്ചക്കിടയില്‍ ഓര്‍ത്തുപറഞ്ഞ തങ്ങള്‍ അതിലേറെ ആ സമയങ്ങളിലെല്ലാം നിരാശപടരാതെ പ്രോത്സാഹനം നല്‍കിയ ഉപ്പയുടെ സമീപനം ജീവിതത്തില്‍ സ്വാധീനിച്ചതിന്റെ ആഴമാണ് പങ്കുവച്ചത്. ദര്‍സ് പഠനം ആരംഭിച്ചത് കടലുണ്ടിനഗരത്തിലാണ്. ഇരിങ്ങാവൂര്‍ അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു ഗുരു. ഒരു വര്‍ഷമാണ് അദ്ദേഹത്തിന്റെ അടുത്ത് ഓതിയത്. ശേഷം കോടമ്പുഴ ബീരാന്‍കോയ മുസ്‌ലിയാരുടെ ദര്‍സിലെത്തി. ഓമശ്ശേരി ചോലക്കല്‍ റഹ്‌മാനിയ്യ മസ്‌ജിദിലായിരുന്നു അന്ന് ഉസ്‌താദിന്റെ ദര്‍സ്. പിന്നീട് കോടമ്പുഴ ബാഅലവി ജുമുഅ മസ്‌ജിദിലും കാസര്‍കോട് ചെറുവത്തൂരിലെ തുരുത്തിയിലും എല്ലാം ഉസ്‌താദിന്റെ ഒപ്പം തന്നെയായിരുന്നു. അവിടെ നിന്നാണ് ബാഖിയാത്തിലേക്ക് പോയത്. ബീരാന്‍കോയ ഉസ്‌താദിന്റെ രണ്ടാം മുദരിസായിരുന്ന കോടമ്പുഴ ബാവമുസ്‌ലിയാരുടെ സാന്നിധ്യവും ജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടായിരുന്നു. സമാജങ്ങളിലെല്ലാം ബാവഉസ്‌താദാണ് അധ്യക്ഷന്‍. പ്രസംഗങ്ങളിലെ തെറ്റുകള്‍ തിരുത്താനും നല്ല വശങ്ങള്‍ എടുത്തുപറഞ്ഞ് അഭിനന്ദിക്കാനും ബാവ ഉസ്‌താദ് ശ്രദ്ധിക്കാറുണ്ട്. ബീരാന്‍കോയ ഉസ്‌താദിന്റെ ജീവിതം നോക്കിനിന്നു പഠിക്കാന്‍ മാത്രം സമഗ്രമായിരുന്നു. നില്‍പ്പും നടപ്പും നിലപാടുകളും എല്ലാം അനുകരണീയമായിരുന്നു. മൂന്നുമണിക്ക് എഴുന്നേറ്റ് ദീര്‍ഘമായ സൂറത്തുകള്‍ഓതിയുള്ള തഹജ്ജുദ് നിസ്‌കാരം സുബ്‌ഹി വരെ നീളുമായിരുന്നു. പലപ്പോഴും ആ രംഗങ്ങള്‍ക്ക് സാക്ഷിയായ തങ്ങളുടെ ഉള്ളില്‍ ഇന്നുകാണുന്ന വിളക്കില്‍ വെളിച്ചം പകരാന്‍ ആ ജീവിതം കാരണമായിട്ടുണ്ട്. ബാഖിയാത്തില്‍ ജബ്ബാര്‍ ഹസ്രത്ത്, കമാലുദ്ദീന്‍ ഹസ്രത്ത്, സൈനുല്‍ ആബിദീന്‍ ഹസ്രത്ത് തുടങ്ങിയവരാണ് ഉസ്‌താദുമാരായി ഉണ്ടായിരുന്നത്. ഹംസക്കോയ ബാഖവി മൂന്നിയൂര്‍, കുറ്റിപ്പുറം ഖാളി റശീദ്‌മുസ്‌ലിയാര്‍, സിറാജുദ്ദീന്‍ ബാഖവി കൊല്ലം തുടങ്ങിയവര്‍ ബാഖിയാത്തിലെ സഹപാഠികളാണ്. 1985ല്‍ രണ്ടാം റാങ്കോടെയാണ് ബാഖവി ബിരുദം നേടിയത്. ബഹ്‌റൈന്‍ കേരള ജമാഅത്തിന്റെ അവാര്‍ഡിന് ഉയര്‍ന്ന വിജയം അദ്ദേഹത്തെ അര്‍ഹനാക്കി. മനസ്സില്‍ വലിയസ്വപ്‌നങ്ങള്‍ രൂപപ്പെടാന്‍ വിദ്യാഭ്യാസകാലത്തെ ചില അനുഭവങ്ങള്‍ കാരണമായിട്ടുണ്ട്. ബീരാന്‍കോയ ഉസ്‌താദിന്റെ ബാഖിയാത്തിലെ സഹപാഠിയാണ് കാന്തപുരം ഉസ്‌താദ്. ബാഖിയാത്തിലെ ബില്‍ഡിംഗ് നോക്കി അതുപോലെ ഒന്ന് നാട്ടിലും നിര്‍മിക്കണമെന്ന സ്വപ്‌നം കാന്തപുരംഉസ്‌താദ് പറയാറുള്ളത് തങ്ങള്‍ ഓര്‍ക്കുന്നു. 1978 ലെ മര്‍കസിന്റെ തുടക്കത്തിനുശേഷം, ലക്ഷ്യംവച്ചാലേ നേടാനാവൂ എന്നത് പഠിപ്പിക്കാന്‍ ഉസ്‌താദ് പറയാറുണ്ട്. സ്വന്തമായി ഒരു സ്ഥാപനം എന്ന ലക്ഷ്യം മനസ്സില്‍ വേരൂന്നാന്‍ ഇത് വലിയൊരു കാരണമായിട്ടുണ്ട്. ചാലിയത്തെ മുദരിസായിരുന്ന ഒകെ ഉസ്‌താദിന്റെ ജീവിതവും സ്വപ്‌നങ്ങള്‍ക്ക് വലനെയ്യാന്‍ പ്രേരകമായി. ഒരിക്കല്‍ ഒകെ ഉസ്‌താദ് പറഞ്ഞു: മക്കയിലും മദീനയിലും ചെന്നാല്‍ ഓരോ സ്വഹാബിയുടെയുംപേരില്‍ പള്ളികാണാന്‍ സാധിക്കും. അയല്‍പക്കക്കാരാണെങ്കിലും ഓരോരുത്തരും പള്ളിയുണ്ടാക്കിയതില്‍നിന്ന് ഓരോരുത്തരും സ്വന്തമായി ദീനിനു വേണ്ടി എന്തെങ്കിലും ഉണ്ടാക്കണമെന്നാണ് മനസ്സിലാവുന്നത്. ആ വാക്കുകള്‍ മനസ്സില്‍ തട്ടി പുറത്തേക്കുവന്നവയായിരുന്നു. അതിനാലാണ് സ്വന്തം ശമ്പളം ഉപയോഗിച്ച് സ്ഥലം വാങ്ങിയും ഭാര്യയുടെ ആഭരണം വിറ്റ് പണിയെടുപ്പിച്ചുമെല്ലാം ഇഹ്‌യാഉസ്സുന്നയുണ്ടാക്കിയത്. ഈ സംഭവങ്ങള്‍ക്കെല്ലാം നേര്‍സാക്ഷിയായതിനാല്‍ വ്യക്തമായ ചില കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു. ആദ്യമായി വരുന്ന ദര്‍സ് ഏല്‍ക്കണം എന്ന ബീരാന്‍കോയ ഉസ്‌താദിന്റെ ഉപദേശവും ഉണ്ടായിരുന്നു. ഉസ്‌താദിന്റെ ഉപദേശവും മനസ്സിലെ സ്വപ്‌നങ്ങളും കൂട്ടിക്കിഴിച്ച് മനക്കോട്ടകെട്ടിയാണ് 85ല്‍ നാട്ടില്‍ തിരിച്ചെത്തിയത്. --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en -~----------~----~----~----~------~----~------~--~---
