അനിശ്ചിതം ഈ നിമിഷങ്ങള്‍! 
------------------------------------------------------------മഹാപണ്ഡിതന്‍ 
ദുന്നൂനുല്‍ മിസ്‌രി പറഞ്ഞ ഒരു കഥയുണ്ട്‌; `അതീവ ഭക്തനായ ഉവൈസുല്‍ ഖര്‍നിക്ക്‌ 
കുറച്ച്‌ പണം കൊടുക്കാന്‍ ഒരാള്‍ ചെന്നു. എന്നാല്‍ ഉവൈസ്‌ അതു വാങ്ങിയില്ല. 
അദ്ദേഹം പറഞ്ഞു; ``എനിക്കീ പണം ആവശ്യമില്ല.എന്റടുത്ത്‌ ഒരു നാണയമുണ്ട്‌.'' ``ആ ഒരു 
നാണയം കൊണ്ട്‌ നിങ്ങള്‍ എത്ര ദിവസം ജീവിക്കും?'' -വന്നയാള്‍ ചോദിച്ചു. ഉവൈസുല്‍ 
ഖര്‍നിയുടെ സാരവത്തായ മറുപടി ഇങ്ങനെയായിരുന്നു; ``ഈ നാണയം തീരുന്നതു വരെ ഞാന്‍ 
ജീവിക്കുമെന്ന്‌ നിങ്ങള്‍ക്ക്‌ ഉറപ്പ്‌ തരാന്‍ കഴിയുമെങ്കില്‍ നിങ്ങളുടെ പണം ഞാന്‍ 
സ്വീകരിക്കാം.''ഐ സി യുവില്‍ കിടക്കുന്ന രോഗിയെപ്പോലെയാണ്‌ നമ്മുടെയൊക്കെ ജീവിതം. 
ഒരു നിശ്ചയവുമില്ലാത്ത നിമിഷങ്ങള്‍. ...ഇനിയെന്തു സംഭവിക്കുമെന്ന്‌ ചെറിയൊരു 
ധാരണപോലുമില്ലാതെയുള്ള ശ്വാസങ്ങള്‍.. ഒരു സെക്കന്റിന്റെ ഉടമാവകാശം പോലും 
കയ്യിലില്ലാത്ത പാവങ്ങള്‍ ഇണക്കവും പിണക്കവും സങ്കടവും സന്തോഷവും കൂടിച്ചേരലും 
വേര്‍പിരിയലും കണ്ണീരും പുഞ്ചിരിയും ജയവും തോല്‍വിയും നിറം 
മാറ്റിക്കോണ്ടേയിരിക്കുന്ന ചെറിയൊരു ജീവിതയാത്ര. അനിശ്ചിതത്വമാണ്‌ ഈ ആയുസ്സ്‌ 
നിറയെ. അഥവാ അങ്ങനെയാണ്‌ ഈ ജീവിതം സ്രഷ്‌ടാവായ അല്ലാഹു തയ്യാറാക്കി 
വെച്ചിരിക്കുന്നതെന്ന്‌ ഓരോ നിമിഷവും നമ്മള്‍ അനുഭവിച്ചറിയുന്നു. 
സത്യവിശ്വാസിക്ക്‌ ഈ അനിശ്ചിതത്വം അതിരുകളില്ലാത്ത ആനന്ദം നല്‍കുന്നുണ്ട്‌. ഓരോ 
നിമിഷത്തിന്റെയും ഉടമാവകാശിയായ ദയാലുവായ രക്ഷിതാവിനോടുള്ള അടുപ്പവും ആത്മബന്ധവും 
വര്‍ദ്ധിക്കാന്‍ ഈ അനിശ്ചിതത്വം നമുക്ക്‌ പ്രേരണ പകരുന്നുണ്ട്‌. ``അല്ലാഹുവേ, 
കണ്ണടച്ചു തുറക്കുന്ന ഒരു ചെറുനിമിഷത്തേക്കു പോലും എന്റെ കാര്യങ്ങള്‍ നീ എന്നെ 
ഏല്‍പ്പിക്കരുതേ'' എന്ന്‌ തിരുനബി(സ) പ്രാര്‍ഥിച്ചതിന്റെ സാരമതാണല്ലോ. ഓരോ 
നമസ്‌കാരവും അന്ത്യനമസ്‌കാരമെന്ന വിധം ആകണമെന്ന്‌ അവിടുന്ന്‌ നിര്‍ദ്ദേശിക്കുകയും 
ചെയ്‌തിട്ടുണ്ട്‌. എന്റെ ജീവിതത്തിലെ അവസാനത്തെ സുജൂദ്‌, റുകൂഅ്‌ എന്ന മനസ്സോടെ 
നമസ്‌കരിക്കുമ്പോള്‍ ഓരോ നമസ്‌കാരത്തിന്റെയും നിര്‍വൃതി 
വാക്കുകള്‍ക്കതീതമായിരിക്കും. ഒരു സെക്കന്റ്‌ പോലും മനസ്സ്‌ 
അലസമാവുകയുമില്ല.തിരുനബിക്കു പോലും അടുത്ത നിമിഷത്തെക്കുറിച്ച്‌ യാതൊരു 
നിശ്ചയവുമില്ലായിരുന്നുവെന്ന്‌ വ്യക്തം. `നാളത്തെ കാര്യങ്ങള്‍ അറിയുന്ന പ്രവാചകന്‍ 
ഞങ്ങള്‍ക്കുണ്ട്‌' എന്ന്‌ പാട്ടുപാടിയ അന്‍സ്വാരി പെണ്‍കുട്ടികളോട്‌ 
തിരുനബി(സ)ഓര്‍മ്മപ്പെടുത്തിയതിങ്ങനെ: `നിങ്ങള്‍ അങ്ങനെ പറയരുത്‌. നാളത്തെ 
കാര്യങ്ങള്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയില്ല' (ബുഖാരി 4001, അബുദാവൂദ്‌ 
4901)അല്ലാഹുവിന്റെ കല്‌പന; ``പ്രവാചകരേ പറയുക; ഞാന്‍ എനിക്കു വേണ്ടി പോലും 
ഗുണത്തിനോ ദോഷത്തിനോ അധികാരമില്ലാത്തവനാണ്‌. അല്ലാഹു എന്ത്‌ കരുതുന്നുവോ അതുമാത്രം 
സംഭവിക്കുന്നു. ഞാന്‍ അഭൗതികജ്ഞാനമുള്ളവനായിരുന്നെങ്കില്‍ ധാരാളം ഐശ്വര്യം എനിക്കു 
വേണ്ടി തന്നെ നേടുമായിരുന്നു; എനിക്കൊരിക്കലും ദോഷം വരികയുമില്ലല്ലോ. എന്റെ 
സന്ദേശം അംഗീകരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുകാരനും ശുഭവാര്‍ത്ത 
കേള്‍പ്പിക്കുന്നവനും മാത്രമാകുന്നു ഞാന്‍.'' (7:188)ജീവിതത്തിന്റെ ഈ 
അനിശ്ചിതത്വം, ദുര്‍ബലഹൃദയരായ മനുഷ്യരെ പലപ്പോഴും ഗുരുതരമായ 
അപകടത്തിലേക്കെത്തിക്കുന്നു. അടുത്ത നിമിഷത്തെപ്പറ്റിയും നാളെയെപ്പറ്റിയുമുള്ള 
ആധിയും ആകുലതയും കാരണമാണല്ലോ അധികമാളുകളും ശിര്‍ക്കിന്റെ 
മുള്‍വഴികളിലേക്കെത്തുന്നത്‌. ജോത്സ്യനു മുന്നില്‍ കാതുകൂര്‍പ്പിച്ച്‌ 
നില്‍ക്കുന്ന മനുഷ്യനെപ്പറ്റിയൊന്ന്‌ ആലോചിച്ചുനോക്കൂ; അയാള്‍ക്ക്‌ അറിയേണ്ടത്‌ 
അടുത്ത നിമിഷത്തേക്കുറിച്ചും അടുത്ത ദിവസത്തേക്കുറിച്ചുമാണ്‌. അല്ലാഹുവിനു മാത്രമേ 
അറിയൂവെന്ന്‌ അല്ലാഹു തന്നെ ആവര്‍ത്തിച്ചു പറഞ്ഞിട്ടും വഴിമാറിപ്പോകുന്ന ഇത്തരം 
പാപികളെ എത്ര ഗൗരവത്തോടെയാണ്‌ തിരുനബി മുന്നറിയിപ്പ്‌ നല്‍കിയത്‌..! ``ആരെങ്കിലും 
ജോത്സ്യനെ സന്ദര്‍ശിക്കുകയും, അയാള്‍ പറഞ്ഞത്‌ വിശ്വസിക്കുകയും ചെയ്‌താല്‍ അയാള്‍, 
മുഹമ്മദിന്‌ അവതരിച്ചതില്‍ അവിശ്വസിച്ചിരിക്കുന്നു'' (തിര്‍മിദി 135)``അഭൗതിക 
കാര്യങ്ങളുടെ താക്കോലുകള്‍ അല്ലാഹുവിന്റെ പക്കലാണ്‌. അവനല്ലാതെ മറ്റൊരാളും 
അതറിയുന്നില്ല. അവനറിയാതെ ഒരിലപോലും കൊഴിഞ്ഞുവീഴുന്നില്ല.'' (6:59)ഈ വചനങ്ങളെ 
പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നവരുടെ ജീവിതം എത്ര സന്തോഷകരമായിരിക്കും...! 
നിരാശയോ ആകുലതയോ ഇല്ലാത്ത ആനന്ദകരമായ നിമിഷങ്ങളായിരിക്കും അവരുടെ ആയുസ്സ്‌ 
മുഴുവന്‍. ജീവിതത്തില്‍ സംഭവിക്കുന്നതൊന്നിലും അവര്‍ തകര്‍ന്നുപോകില്ല. മനസ്സ്‌ 
അനിയന്ത്രിതമാകില്ല. ഹൃദയത്തില്‍ വിലാപങ്ങളുയരില്ല. കണ്ണു നിറഞ്ഞൊഴുകിയാലും 
ഖല്‍ബ്‌ തളരില്ല. എത്ര വലിയ നഷ്‌ടത്തിന്റെ നടുവിലും അല്ലാഹുവിലുള്ള പ്രതീക്ഷ 
നഷ്‌ടപ്പെടാതെ അവര്‍ കാത്തുവെയ്‌ക്കും. വരാനിരിക്കുന്ന നിമിഷങ്ങളെക്കുറിച്ച്‌ 
അതിരുവിട്ട ആശങ്കകള്‍ അവര്‍ക്കുണ്ടാകില്ല. ഉന്നതനായ സര്‍വശക്തനില്‍ 
എല്ലാമേല്‍പ്പിച്ച്‌ ഓരോ നിമിഷത്തിലും അവര്‍ സന്തോഷത്തോടെ ജീവിക്കും. 
`സങ്കടങ്ങളൊന്നും വരുത്തല്ലേ' എന്ന്‌ തിരുനബി പ്രാര്‍ഥിച്ചിട്ടുണ്ട്‌. 
`സങ്കടങ്ങള്‍ വല്ലതും സംഭവിച്ചാല്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്ത്‌ നല്‍കണേ' 
എന്നും അതേ റസൂല്‍ പ്രാര്‍ഥിച്ചിട്ടുണ്ട്‌. അനിശ്ചിതത്വം കൊണ്ട്‌ 
അലങ്കരിക്കപ്പെട്ട ഈ ജീവിതത്തില്‍ നിന്ന്‌ ഏതു നിമിഷവും മടങ്ങിപ്പോകാനുള്ള 
തയ്യാറെടുപ്പിലായിരിക്കണം നമ്മള്‍. അനിശ്ചിതത്വമേ ഇല്ലാത്ത മറ്റൊരു ജീവിതത്തിനു 
വേണ്ടിയുള്ള തയ്യാറെടുപ്പ്‌ ഈ ജീവിതത്തെ തീര്‍ച്ചയായും നിസ്സാരമാക്കും.ഇവിടുത്തെ 
പ്രശ്‌നങ്ങളും പരീക്ഷണങ്ങളുമെല്ലാം നിസ്സാരമാകും.``എന്നാല്‍ ആര്‍ സുകൃതവാനായി 
സര്‍വവും അല്ലാഹുവിനു സമര്‍പ്പിക്കുന്നുവോ അവന്‌ തന്റെ നാഥന്റെ അടുത്ത്‌ അതിനുള്ള 
പ്രതിഫലമുണ്ട്‌. അവര്‍ക്ക്‌ ഒന്നും ഭയപ്പെടാനില്ല. ദുഖിക്കാനുമില്ല.'' (2:112)ഓരോ 
നിമിഷവും പുതിയതാണ്‌. കഴിഞ്ഞുപോയ നിമിഷങ്ങളെയോര്‍ത്ത്‌ കരയേണ്ട. ആ നിമിഷങ്ങളില്‍ 
നിന്നുള്ള പാഠങ്ങള്‍ പെറുക്കിയെടുത്ത്‌ ബാക്കിയെല്ലാം മറക്കുക. വരാനിരിക്കുന്ന 
നിമിഷങ്ങള്‍ നമുക്കുള്ളതാണോ എന്ന്‌ യാതൊരുറപ്പുമില്ല. മരണത്തെക്കുറിച്ച്‌ 
ഒരേകദേശധാരണ പോലും നമ്മുടെ കൈവശമില്ല. ഇതാ, ഈ നിമിഷം നമുക്ക്‌ 
ശ്വാസമുണ്ടെന്നുറപ്പുള്ള ഈ നിമിഷം ഭംഗിയായി ജീവിക്കുക. നിമിഷങ്ങളുടെ ഉടയോനോട്‌ ഓരോ 
നിമിഷവും ആത്മബന്ധം തുടരുക.
--അബ്ദുല്‍ വദൂദ്                                          

-- 
-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]
--- 
You received this message because you are subscribed to the Google Groups 
"IndianIslahi" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
For more options, visit https://groups.google.com/groups/opt_out.

Reply via email to